മാമ്പഴക്കാലം

വിഷു വരും മുൻപേ കൊന്നകളൊക്കെ പൂത്തുലഞ്ഞപ്പോഴേ ഒന്നുറപ്പായിരുന്നു, ഇത്തവണത്തെ വേനൽ ചുട്ടു പൊള്ളുമെന്ന്.... വേനൽ ചുട്ടു പൊള്ളിയാലെന്താ വേനലവധിയുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു പഠിച്ചോണ്ടിരുന്നപ്പോഴൊക്കെ... പക്ഷേ ഇപ്പൊ വേനലുണ്ട്, വേനലവധിയില്ലെന്ന അവസ്ഥ വന്നപ്പോ വല്ലാത്ത വിമ്മിഷ്ടം.... ഓഫീസിലെ എ.സിയ്ക്കുള്ളിൽ ഇരിപ്പുറയ്ക്കുന്നില്ല... ഉള്ളിലും പുറത്തും ചൂട് കൂടിക്കൂടി വന്നപ്പോ ഓഫീസിൽ രണ്ടു നാൾ ലീവും എഴുതിക്കൊടുത്ത് രണ്ടും കല്പ്പിച്ച് നാട്ടിലേക്ക് വണ്ടി കയറി...

പോയതു വെറുതെയായില്ല... കൃത്യ സമയം... സ്കൂളടച്ചു... മാവായ മാവൊക്കെ മധുരം നിറച്ചു കാത്തിരിപ്പുണ്ട്‌.. കുറുക്കൻ മാവും കുറ്റ്യാട്ടൂരും നാട്ടുമാവും മൂവാണ്ടനുമൊക്കെ വഴിയിലെങ്ങും നിറഞ്ഞു നില്പ്പുണ്ട്... ഉപ്പു കൂട്ടിത്തിന്നാൻ പുളിയൻ പച്ചമാങ്ങയും കിട്ടി.. 
വൈകുന്നേരം വെറുതെ നടക്കാനിറങ്ങിയപ്പൊഴാണ് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ടത്... നമ്മുടെ പഴയ ചങ്ങാതിക്കൂട്ടങ്ങളൊന്നുമല്ല... അവരൊക്കെ ഓരോ പണിക്കു പോയിത്തുടങ്ങി.. .ഇതു തികച്ചും "ന്യൂ ജെനെറേഷൻ". പക്ഷെ കളിക്കാര്യത്തിലൊന്നും അതു തെല്ലും തൊട്ടു തീണ്ടീട്ടില്ല.. ബാറ്റിങ്ങ് ക്രീസിൽ മട്ടലിന്റെ സ്റ്റംബ് തന്നെ... ബൌളിംഗ് ക്രീസിൽ ഒരു ചക്ക.. അത്യാവശ്യം മുഴുത്തതു തന്നെ... (പക്ഷെ കളി ചൂട് പിടിച്ചു വന്നപ്പോ പശുവിനു പുല്ലു പറിക്കാൻ പോയ മേരി ചേടത്തി ആ ചക്ക പശുവിനു കൊടുക്കാൻ എടുത്തോണ്ട് പോയെന്നു മാത്രം..! പിന്നെ അവിടെ കിടന്ന വെട്ടുകല്ലെടുത്തു വച്ച് ഞങ്ങൾ അഡ്ജെസ്റ്റ് ചെയ്തു ..!)




ബാറ്റ് പിന്നെ MRF തന്നെ... പണ്ടു ഞങ്ങൾക്കും MRFനോടായിരുന്നു പ്രിയം.. ഗാംഗുലിയോട് ആരാധന മൂത്ത ഒന്നോ രണ്ടോ തവണ കരിക്കട്ട കൊണ്ട് "BRITANIA" എന്നെഴുതിയിട്ടുണ്ടെന്നു മാത്രം.. ഫ്രണ്ട് ഫുട്ടിലൂന്നി അനായാസേനയുള്ള സ്ട്രെയിറ്റ് ഡ്രയിവുകൾ ആണ് സച്ചിനോട് ആരാധന തോന്നാനും അങ്ങനെ കളിക്കണമെന്ന് ആഗ്രഹിക്കാനും തോന്നിച്ചതെന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്.. കാരണം റോഡിന്റെ ഇരുവശത്തുമുള്ള പറമ്പുകളിലേക്കടിച്ചാൽ ഔട്ട്‌ ആകുമായിരുന്ന കളി നിയമങ്ങളിൽ സ്ട്രെയിറ്റ് ഡ്രയിവുകൾ ആയിരുന്നു റണ്‍സ് കണ്ടെത്താനുള്ള പ്രധാന മാർഗം... ചുവന്ന മഷി കൊണ്ടോ സ്കെച്ച് പേന കൊണ്ടോ MRF  എന്ന് വലിയ അക്ഷരത്തിൽ കൂട്ടിയെഴുതിയുള്ള പൊറോട്ടു കഷണത്തിന്റെ(നേർത്ത മരപ്പലക) ബാറ്റ് കൊണ്ട് സ്ട്രെയിറ്റ് ഡ്രയിവിലൂടെ നാലു റണ്‍സ് നേടിയ ശേഷം ആ ആക്ഷൻ  കാണിക്കുന്നതും മൈതാനത്തെ സച്ചിന്റെ സ്ഥാനത്ത് തന്നെത്തന്നെ സങ്കല്പ്പിക്കുന്നതിലും എന്തോരാത്മസംതൃപ്തി ആയിരുന്നെന്നോ...

അങ്ങനൊരു കാലത്തിലേക്ക് തിരികെയെത്തിയതിന്റെ ആവേശത്തിലായിരുന്നു ഞാൻ.. 
കല്ലെടുത്തെറിഞ്ഞു വീഴ്ത്തിയ പച്ച മാങ്ങയ്ക്കും പഞ്ചായത്ത് കിണറിൽ നിന്നും കോരിക്കുടിച്ച പച്ചവെള്ളത്തിനും ഗൃഹാതുരത്വത്തിന്റെ രുചിയുണ്ടായിരുന്നു... കൂട്ടത്തിലൊരു കൊച്ചു പയ്യൻ ഊക്കോടെയടിച്ച സിക്സർ ചെന്ന് വീണത് അടുത്ത പറമ്പിലെ മാവി  ചോട്ടിലായിരുന്നു... പക്ഷേ ബോളിനു പകരം അവിടെ തിരഞ്ഞതത്രയും നാട്ടുമാവിൻ രുചികളായിരുന്നു... ഓരോ മാമ്പഴവും വ്യത്യസ്ത രുചികൾ നിറച്ച ഓരോ രസക്കൂടുകളാണെന്നു പാടിയ പി. പി. രാമചന്ദ്രനെ ഓർക്കാതിരിക്കാനായില്ല.. 

"ഓരോരോ മാവും പൂത്തതോരോരോ വസന്തങ്ങൾ 
ഓരോരോ കൊമ്പും പൂത്തതോരോരോ രസനകൾ
ഒറ്റമാമ്പഴം മുട്ടിക്കുടിയ്ക്കവേ വീണ്ടും വീണ്ടും 
വ്യത്യസ്ത മധുരങ്ങൾ നിറഞ്ഞൂ രസനകൾ "

മനസു വരുന്നില്ല ഈ പൊരിവെയിലത്തിന്നു തിരിച്ചു പോരാനും ആ രുചികൾ വിട്ടൊഴിഞ്ഞു പോരാനും
                                                                                -നിധി-

ഒരു കളിയാട്ടക്കാലം കൂടി

ഇടവപ്പാതിയുടെ ഇടിമുഴക്കങ്ങളും മകരമഞ്ഞും മാറി മാനം വീണ്ടും തെളിയുകയായി.... ഉത്തരമലബാറിലെ ഉത്സവമേളവും ആലസ്യം വിട്ടുണരുകയായി.. തെയ്യക്കാവുകളുടെ മച്ചകങ്ങളിൽ നിന്നും ഗുളികനും ഘണ്ടകർണനും തീച്ചാമുണ്ഡിയും വസൂരിമാലയും ഇനി പച്ചമണ്ണിലേക്കിറങ്ങി ഭക്തർക്ക് അനുഗ്രഹം ചൊരിയും... നെഞ്ചിലെരിയുന്ന സങ്കടക്കടൽ മുഴുവനും നാടിനെ കാക്കുന്ന ദൈവങ്ങളിലർപ്പിച്ച് ആയിരങ്ങൾ സായൂജ്യമടയും... 



മെയ്യെഴുത്തും മുഖമെഴുത്തും കാൽച്ചിലമ്പും കുരുത്തോലക്കെട്ടുകളുമായി ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങളെ ഒരു നോക്കു കാണാനും ആ തിരുമുടിയിൽ നിന്നൊരു പൊന്നുപുഷ്പമോ തുമ്പത്തളിരോ എറ്റുവാങ്ങാനും കൊതിക്കുന്ന മനസ്സികളിൽ നിറയെ ഭക്തിയും ഭയവുമായിരിക്കും... 


"കൈവിടാതെ കാത്തോളാം പൈതങ്ങളേ...."  എന്നൊരു വാക്കു കേൾക്കാൻ കൊതിക്കുന്നവരിൽ എല്ലാ വിഭാഗക്കാരും കാണും... ജാതി-മതങ്ങൾ കൊണ്ടോ വര്ഗഭേതങ്ങൾ കൊണ്ടോ അവരെ വേർതിരിക്കാനാവില്ല.. അതതു നാടിന്റെ ഐശ്വര്യങ്ങളാവുന്നു ഓരോ തെയ്യക്കാവുകളും... "കാവു തീണ്ടല്ലേ, കുടിവെള്ളം മുട്ടും" എന്ന് പഴമക്കാർ പറഞ്ഞത് വെറും അന്ധവിശ്വാസം കൊണ്ടല്ല.., ഓരോ നാടിന്റെയും കാലാവസ്ഥയും ആവാസവ്യവസ്ഥയും നിലനിർത്തുന്നതിൽ അവയ്ക്കുള്ള പ്രാധാന്യം കൊണ്ട് കൂടിയാണ്... 


തെയ്യത്തെ സായിപ്പ് വിശേഷിപ്പിച്ചത് "Devil Dance - ചെകുത്താൻ നൃത്തം" എന്നാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മിത്തുകളും നാളിതുവരെ മുടങ്ങാത്ത അനുഷ്ഠാനങ്ങളും അതിലുപരി ഒരു നാടിന്റെയാകെ പ്രാർഥനയും വിശ്വാസങ്ങളും പ്രാശ്ചാത്യർക്കുൾക്കൊള്ളാനായെങ്കിലേ അത്ഭുതപ്പെടാനുള്ളൂ......                                                                               - നിധി - 

ഒരുവട്ടം കൂടിയെൻ.....

   ആദ്യപാഠം പകർന്ന സ്കൂളിൻറെ പൂർവ്വവിദ്യാർഥി സംഗമാത്തിനിറങ്ങിപ്പുറപ്പെടുമ്പോഴും മനസ്സിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല.... സ്കൂളിലും കോളേജിലും ഇത്തരം സംഗമങ്ങൾക്ക് പോകണമെന്ന് ഒരുപാടാഗ്രഹിക്കുകയും(ക്ലാസ്സ്മേറ്റ്സ് കണ്ടപ്പോഴാണത് കലശലായത്!!) ഒരിക്കൽ പോലും അതിനുള്ള ഭാഗ്യം സിദ്ധിക്കാതിരുന്നിട്ടും അപ്പൊ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.. കൂടെ പഠിച്ച കൂട്ടുകാരുടെ മുഖങ്ങളോ ആദ്യമായ് പ്രണയം തോന്നിയ പെണ്‍കുട്ടിയുടെ പുഞ്ചിരിയോ ഒരുപാടു തല്ലു വാങ്ങിയൊരു കുസൃതിയോ ഒന്നും ഓർമ  വന്നില്ല ... അറുപതാണ്ടിന്റെ ബാല്യം പിന്നിടാനൊരുങ്ങുന്നൊരു സർക്കാർ സ്കൂൾ പോറ്റി വളർത്തിയ ഒരുപാട് മക്കളിൽ ഒരാള് മാത്രമാണല്ലോ ഞാൻ... 



    സ്കൂളിന്റെ പടി കയറുമ്പോൾ വല്ലാത്തൊരപരിചിതത്വം തോന്നി... ആ തണലു നഷ്ടപ്പെട്ടിരുന്നു... ഞങ്ങളോരോരുത്തരും അവസാനമായ് പടിയിറങ്ങിപ്പോന്നപ്പോഴും കരഞ്ഞു കലങ്ങി, ചുവന്ന കണ്ണീർ പൊഴിച്ചൊരാ ഗുൽമോഹർ.... പ്രണയിക്കാൻ പഠിപ്പിച്ച ഗുൽമോഹർ... പ്രണയത്തിനു നിറം ചുവപ്പാണെന്നു കാതിൽ പറഞ്ഞൊരാ ഗുൽമോഹർ... മഴ പെയ്തു തീർന്നാലും മരം പെയ്യുമെന്ന് കാണിച്ച ഗുൽമോഹർ... (വസന്തം വിരുന്നായ്‌ പോലും എത്തിനോക്കാത്ത തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തിലിരുന്ന്

"ഇത് ഗുൽമോഹർ - വാടി വീണ രക്തപുഷ്പം 

അറിയുനീ പ്രണയിനീ ഇതെന്റെ ഹൃദയമാണ്" 

എന്നെന്നെക്കൊണ്ടെഴുതിച്ചത് ഇതേ ഗുൽമോഹറാകുന്നു..)

സ്കൂളിനു മതിലു കെട്ടാൻ വേണ്ടി ചുവന്ന ചിരിയുള്ള ആ വലിയ മരം മുറിച്ചു മാറ്റപ്പെട്ടിരുന്നു...


    പടികയറി ചെന്നപ്പോഴേ രണ്ടു പേരെ കണ്ടു... പഴയ സഹപാഠികളെ... കുശലം പറഞ്ഞു... അപ്പൊഴാണറിഞ്ഞത് രണ്ടു പേരും അവിടുത്തെ അധ്യാപകരാണത്രെ... ഭാഗ്യം ചെയ്തവർ...   "ഒരുവട്ടം കൂടിയാപ്പഴയവിദ്യാലയത്തിരുമുറ്റത്തെത്തുവാൻ മോഹം" എന്ന് സ്വാഗതമോതി സ്റ്റേജിൽ എഴുതി വച്ചിരുന്നു... ആ മോഹം എന്റെയുള്ളിലും ഉണ്ടായിരുന്നുവെന്നു തിരിച്ചറിഞ്ഞത് അത് പലകുറി ഉരുവിട്ട ശേഷമാണ്.. 


    ഒരുപാടു പെരൊന്നുമുണ്ടായിരുന്നില്ല, എങ്കിലും അന്പതുകളിലെ ആദ്യബാച്ചിലുണ്ടായിരുന്ന കുഞ്ഞാലിഹാജിയും ഇതേ സ്കൂളിൽ പഠിക്കുകയും അന്നു വന്നെത്തിയ മഹാഭൂരിഭാഗം പേരെയും പഠിപ്പിക്കുകയും പ്രധാനാധ്യപകനായി വിരമിക്കുകയും ചെയ്ത നാരായണൻ മാഷും മുതൽ കഴിഞ്ഞവർഷം പഠിച്ചിറങ്ങിയവർ വരെയുള്ള ഒരുപാടുപേർക്കിടയിൽ ഇരുന്നപ്പോൾ അഭിമാനം തോന്നി..

   കോമ്പസ്സിനാൽ ഇണചേർത്തെഴുതിയ പേരിലെ ആദ്യാക്ഷരങ്ങൾ തലമുറകളുടെ തഴമ്പുവീണ ബെഞ്ചിലും ഡെസ്കിലും ഒരുപാടു കണ്ടു... പറയാതെ പോയ പ്രണയത്തിന്റെ പാവനസ്മരണയ്ക്ക് രണ്ടക്ഷരങ്ങൾ ഇന്നും ഗാഡാലിംഗനം ചെയ്യുന്നു.... ഒരേ ബെഞ്ചിൻറെ രണ്ടറ്റത്തുമിരുന്നു അങ്ങോട്ടുമിങ്ങോട്ടും ഉന്തിയ ഒരുപാടു സതീർത്യരെ മനസ്സിലോർത്തു.. പലവഴിക്കു വീണ്‌ചിതറിയ ഒരു കുമ്പിൾ വെള്ളമായിരുന്നല്ലോ നമ്മളെല്ലാം... അതിൻറെ തെളിമയും കുളിർമയും വീണ്ടും വീണ്ടും മനസ്സു നനയിക്കുന്നു.... 


    എല്ലാവര്ക്കും വാതോരാതെ പറയുവാനുണ്ടായിരുന്നു, പനയോളം വളർന്നിട്ടും പതിരില്ലാതെ സൂക്ഷിച്ച ഒരുപിടിയോർമ്മകൾ.. പലരുടെയും വാക്കുകൾ ഇടറി... അത് പലപ്പോഴും ഓർമകളുടെ വേലിയേറ്റത്താലായിരുന്നു... എന്നാൽ അങ്ങനെയല്ലാത്തൊരാൾ കൂടി അവിടുണ്ടായിരുന്നു... തൻറെ കാമറയുമായി ഓടിനടന്നു പടം പിടിച്ച രാജേഷേട്ടൻ... അവരുടെ വാക്കുകൾ ഇടറിയത് വാക്കുകളുടെ കനം കൊണ്ടായിരുന്നില്ല.. പകരം ഓർമയുടെ ഹാർഡ് ഡിസ്കിൽ അവർ സൂക്ഷിച്ച എല്ലാ ഫയലുകളും ഒരൊറ്റയപകടം ഫോർമാറ്റു ചെയ്തു കളഞ്ഞതു കൊണ്ടായിരുന്നു... 

     എല്ലാവരുടെയും വിവരണങ്ങൾക്കിടയിൽ തന്റെ ഓർമകളെ അദ്ദേഹം പരതി നടന്നിട്ടുണ്ടാകണം.. അല്ലെങ്കിൽ അവയെല്ലാം തന്റേതു കൂടിയാണെന്നോർത്ത് ആ ഓർമകളിൽ നീന്തിത്തുടിച്ചിട്ടുണ്ടാകണം... 

    രണ്ടായാലും "ഇപ്പൊഴെല്ലാം ശെരിയായി ..., മലയാളം വായിക്കാനാവുന്നുണ്ട്, ഇംഗ്ലീഷ് അക്ഷരങ്ങളും പഠിച്ചു, കണക്കു കൂട്ടാനും അറിയാം.. പിന്നെ വരയ്ക്കുമ്പോഴും ഫോട്ടോയെടുക്കുമ്പോഴും ചെറിയ വിറയലുണ്ട്... അതും ശരിയാകും" എന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ  പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു.. കാരണം ഒരുപാടു ചിത്രപ്രദർശനങ്ങൾ നടത്തിയ ഫോട്ടോഗ്രാഫറും കോയമ്പത്തൂർ ടൈംസ് അഡ്വര്ടയിസ്മെന്റ്സിലെ സീനിയർ ഗ്രാഫിക് ഡിസൈനറും ആയിരുന്ന ആൾ ആണ് ഇന്ന് എല്ലാം ഒന്നിൽ നിന്നും തുടങ്ങുന്നത്... 

പിന്നീട് രാജേഷേട്ടന്റെ ഓർമയിലേക്ക് എന്നെക്കൂടി റീലോഡ് ചെയ്ത ശേഷം "തിരികെ വന്ന നിറങ്ങൾ" എന്ന പേരിൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച അദ്ധേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ ഒരു കോപ്പി കൂടി വാങ്ങി സ്കൂളിന്റെ പടിയിറങ്ങിയപ്പോൾ മനസ്സ് വല്ലാതെ നിറഞ്ഞിരുന്നു.... അദ്ദേഹത്തിനു മുൻപിൽ ഓർമകളെപറ്റി വാചാലനായ ഞാൻ വല്ലാതെ ചെറുതായപോലെ തോന്നി.....                                                                                                             - നിധി - 

ഞാനറിയുന്ന കണ്ണൂർ

കണ്ണൂർ എന്ന് കേൾക്കുമ്പോൾ ആദ്യം എന്താണ് ഓർമ വരിക...?
നിങ്ങൾ ഒരു കണ്ണൂരുകാരൻ അല്ലെങ്കിൽ നിസ്സംശയം പറയാം,
എവിടെയോ പൊട്ടിയ ഒരു ബോംബിന്റെ കറുത്ത പുക..,
മനസ്സാക്ഷിക്കുത്തില്ലാതെ വെട്ടി വീഴ്ത്തുന്ന വടിവാളിന്റെ തിളക്കം...,
അല്ലെങ്കിൽ എന്നോ തുടങ്ങി ജയകൃഷ്ണൻ മാഷിലും ഷുക്കൂറിലും ഫസലിലും ഒടുവിൽ ടിപിയിലും എത്തി നില്ക്കുന്ന രക്തസാക്ഷികളുടെ മുഖം...,
നിങ്ങല്ക്കൊരല്പം ഇടതു ചായ്‌വ് ഉണ്ടെങ്കിൽ ചുവപ്പു കൊടിമരത്തിനു കീഴെ കട്ടൻ ചായയും പരിപ്പു വടയും കഴിച്ച് ദിനേശ് ബീഡിയും വലിച്ചിരിക്കുന്ന സഖാക്കളുള്ള ചുവപ്പു കോട്ട..,
എന്നാൽ കണ്ണൂരിനെ കുറിച്ചുള്ള കണ്ണൂരുകാരന്റെ കാഴ്ച തികച്ചും വേറിട്ടതാകുന്നു..

ആദ്യമേ ഒരു കാര്യം പറയട്ടേ,കണ്ണൂരിൻറെ മേല്പറഞ്ഞ മുഖഛായയിൽ എറ്റവുമധികം വേദനിക്കുന്നത് കണ്ണൂരുകാരാകുന്നു...
നാട് കണ്ണൂരെന്ന് പറയുമ്പോഴുള്ള ആ ഭാവപ്പകർച്ച ഞങ്ങളെത്ര കണ്ടിരിക്കുന്നു...
ആ നോട്ടം പലപ്പോഴും പുച്ഛത്തിന്റെതായിരുന്നു..
ചിലപ്പോഴൊക്കെ ഭയവും മറ്റു ചിലപ്പോൾ സഹതാപവുമായിരുന്നു ആ നോട്ടങ്ങളിൽ..,(തെക്കൻ കേരളത്തിലൊരിക്കൽ പാതിരാത്രിയിൽ ലിഫ്റ്റ്‌ തന്ന ബൈക്ക് യാത്രക്കാരൻ നാട് കണ്ണൂരാണെന്ന് പറഞ്ഞപ്പോൾ ഞാനിവിടെ വരെയേ ഉള്ളൂ എന്ന് പറഞ്ഞു പാതിവഴിയിൽ ഇറക്കി വിട്ടതും ഇവിടെ ഓർക്കാം)., സഹജീവിയെ, അത് സ്വന്തം സഹോദരനാണെങ്കിൽ പോലും അന്യപാർടിക്കാരനാണെങ്കിൽ വെട്ടി വീഴ്ത്തുന്ന നീച രാഷ്ട്രീയത്തോടുള്ള അവജ്ച്ഞ.. - അതേറ്റു വാങ്ങാൻ ഞാൻ ബാധ്യസ്തനാകുന്നു..
എന്നാൽ കണ്ണൂരിന് നിങ്ങളറിയാത്ത മറ്റൊരു മുഖമുണ്ട്,
സ്നേഹിക്കാനറിയുന്ന മനുഷ്യത്വം വറ്റി തുടങ്ങിയിട്ടില്ലാത്തൊരു മുഖം.., തനിക്കു മേലെ തന്റെ നാട്ടാരെ കാണുന്നൊരു മാനുഷിക മുഖം..., ഇവിടുത്തെ ജനങ്ങളുടെ കൂട്ടായ്മയെ കുറിച്ചറിയാൻ സഹകരണ പ്രസ്ഥാനങ്ങളുടെ കണക്കെടുത്താൽ മതിയാകും..,
അത് ജനകീയ ഓട്ടോയിലും ജനകീയ ബസ്സിലും തുടങ്ങി എണ്ണിയാൽ തീരാത്ത സഹകരണ ബാങ്ക്-ആശുപത്രി-വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തിനില്ക്കുന്നു(ഇവയിൽ പരിയാരം മെഡിക്കൽ കോളേജ്, തലശ്ശേരി എഞ്ഞിനീറിങ്ങ് കോളേജ്,കോഫീ ഹൌസ്,റബ്കോ, റെയ്ഡ്കോ തുടങ്ങിയ വൻ സംരംഭങ്ങളും പെടും).

ഇവിടെ എല്ലാവരും ഒരു കുടുംബമാണ്... നാട്ടിലൊരു കല്യാണമായാലും മരണമായാലും എന്റെ വീടും നിന്റെ വീടും ഒരുപോലെ.., എന്റെ സന്തോഷവും നിന്റെ സന്തോഷങ്ങളും ഒരു പോലെ.., അപരന് വേണ്ടി ഒരു കൈ സഹായം നീട്ടാൻ ആര്ക്കും ഒരു മടിയുമില്ല.., അതുകൊണ്ട് മാത്രമാണ് നടുറോഡിൽ ചോര വാർന്നു മരിച്ചെന്ന വാർത്ത കണ്ണൂരിൽ നിന്നും നിങ്ങൾ ഇനിയും കേട്ടു തുടങ്ങിയിട്ടില്ലാത്തത്...

തന്റെ ചുറ്റുവട്ടങ്ങളിൽ നിന്നാവണം 'കൊമാല'യിലെ വിശ്വൻ കുണ്ടൂരിനെ സന്തോഷ്‌ എച്ചിക്കാനം കണ്ടെടുത്തിട്ടുണ്ടാവുക..,
കണ്ണൂരിന്റെ കറുത്ത ഏടുകളിൽ നിന്നും ഉയിർത്തെണീറ്റു വന്ന അസ്നയ്ക്കും അമാവാസിക്കും(പൂർണചന്ദ്രൻ) വാതോരാതെ പറയുവാനുണ്ടായിരുന്നത് ഇവിടുത്തെ കരുണ വറ്റാത്ത കരങ്ങളെ കുറിച്ചായിരുന്നു..,

ഒരേ മനസ്സോടെ കൂടെ നിന്ന നല്ല നാടിനെ കുറിച്ചായിരുന്നു (കണ്ണൂർ അങ്ങനെ ആ കടം വീട്ടി!!)
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കാരണം പരിശോധിച്ചാൽ വളരെ വിചിത്രമായൊരു മനശാസ്ത്രം കാണാമതിൽ..,
തന്റെ സുഹൃത്തിനോ പ്രസ്ഥാനത്തിനോ ഏറ്റ പ്രശ്നത്തിനെ തന്റെതായി കണ്ടു അവൻ പകരം ചോദിക്കുന്നു... അവിടെ തന്നെയോ കുടുംബത്തെയോ അവൻ വലുതായി കാണുന്നില്ല.. പ്രസ്ഥാനത്തോടുള്ള ഈയൊരു ആത്മാർഥത ചില നേതാക്കൾ മുതലെടുത്തതാണ് ഫുട്ബോളിനു സമാനമായ സ്കോറിങ്ങിലേക്ക് രാഷ്ട്രീയ കൊലപാതകങ്ങളെ കൊണ്ടെത്തിച്ചത്..,

കേരളത്തിലെ മദ്യപരുടെ കണക്കെടുത്താൽ ഒരുപക്ഷേ എറ്റവും പിന്നിലായിപ്പോകും കണ്ണൂര്.., പരമ്പരാഗത കണ്ണൂരുകാർക്കിടയിൽ സ്ത്രീധന സമ്പ്രദായം ഇന്നും കേട്ടുകേൾവി മാത്രമാണ്.., "രക്ഷിക്കാം പൈതങ്ങളേ" എന്ന് ചൊല്ലി ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങളുടെ ചുറ്റിലും ഭക്ത്യാദര പൂർവ്വം തടിച്ചു കൂടുന്നവരിൽ ജാതി-മതങ്ങളുണ്ടായിരുന്നില്ല... അതുകൊണ്ടാണ് പെരുന്നയിലും കണിച്ചുകുളങ്ങരയിലും ഇരുന്നു ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളിയിട്ടും ഇവിടെ അവർക്ക് ആളെക്കിട്ടാത്തത്...

മദ്യപിക്കാത്തതെന്തെന്ന കൂട്ടുകാരുടെ ചോദ്യത്തിന് എന്റെ സുഹൃത്തിന്റെ മറുപടി ഇതായിരുന്നു "ഞാൻ വെള്ളമടിച്ചു വീട്ടിൽ കിടന്നുറങ്ങിയാൽ അയൽക്കാർക്കൊരാവശ്യം വന്നാൽ എന്ത് ചെയ്യും??" ഇതിലേറെ നാട്ടാരെക്കുറിച്ചു പറയാൻ എന്തിരിക്കുന്നു....

വാല്ക്കഷണം:  കണ്ണൂരുകാർ ഒരിക്കലും ഞങ്ങൾ എന്ന് പറയാറില്ല.., ‘നമ്മൾ’എന്നേ പറയൂ..  അതിനു പിന്നിലൊരു തത്വശാസ്ത്രമുണ്ട്.. 'ഞാൻ' എന്നതിന് ബഹുവചനമാണ് 'ഞങ്ങൾ', 'നാം' എന്നതിന് 'നമ്മൾ' ഉം..

    -നിധി-

എഴുത്തിന്റെ ചാപിള്ളകൾ


യാത്രകളാണ് എഴുത്തിനു പ്രചോദനം.....

അത് ചിലപ്പോൾ അവ നല്കുന്ന ഏകാന്തത കൊണ്ടു കൂടിയാവാം... എഴുതാനുള്ള വിഷയങ്ങളൊന്നുമില്ലെങ്കിലും ആ  ഒരു ത്വര അങ്ങനെ അലട്ടിക്കൊണ്ടിരിക്കും...

അതു ചിലപ്പോൾ കയ്യിൽ കിട്ടിയൊരു കടലാസു തുണ്ടിലാവാം... അല്ലെങ്കിൽ റയിൽവേ ടിക്കറ്റിന്റെ മറുപുറത്താവാം...

പിന്നെപ്പിന്നെ അതിപ്പോ മെസ്സേജ് ഡ്രാഫ്റ്റ് ആയി...

 എങ്കിലും പിന്നീടെപ്പോഴോ ബാഗിന്റെ കള്ളി തുറന്നപ്പോൾ എഴുതി മുഴുമിപ്പിക്കാത്ത ഒരുപാട് തുണ്ടുകൾ...

വെളിച്ചം  കാണാതെ പോയ എഴുത്തിന്റെ ചാപിള്ളകൾ....

 പിന്നീടൊരിക്കലും എനിക്കത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല...

ആ ഒരൊഴുക്കിലേക്ക് എനിക്ക് ഇറങ്ങിചെല്ലാനായില്ല...  

ആ ഒരു യാത്രയിലേക്ക് തിരിച്ചു പോകാനും....

 

ഈയൊരു കുറിപ്പും ചിലപ്പോൾ ഏതോ ഒരു ചുവപ്പു സിഗ്നലിൽ കുരുങ്ങി രസച്ചരടു പൊട്ടി അർധവിരാമത്തിലേക്ക് ഊർന്ന് വീണേക്കാം...

മറ്റൊരു ചാപിള്ളയെ എന്റെ ഡ്രാഫ്റ്റിൽ അവശേഷിപ്പിച്ച് ഇതും........

കാരണം മറ്റൊരു യാത്രയ്ക്കും കിഴക്കൻ ആന്ധ്രാ തീരത്തെ ഈ വരണ്ട കാറ്റും കത്തുന്ന വെയിലും കൂനകൂട്ടിയ ഉപ്പളങ്ങളും തിരികെ തരാനാവില്ലല്ലോ.....

                                                                     - നിധി -