മഴ പെയ്തൊഴിയാത്തൊരു സായന്തനത്തിൽ....


ചിലപ്പോൾ തോന്നും പ്രണയമൊരു ഭ്രാന്തൻ സ്വപ്നമാണെന്ന്.. ഇടവപ്പാതിയുടെ കോരിച്ചൊരിയലിൽ നനഞ്ഞൊട്ടിയ ഇന്നലത്തെ സായന്തനത്തിലും അതുതന്നെയാണെനിക്ക് തോന്നിയതും... പ്രണയമൊരു ഉന്മാദവും മഴ അതിനൊരു അനുപ്രേരകവുമാകുമ്പോൾ ഭ്രാന്തിനു ശക്തി കൂടും... അതുകൊണ്ടാണ് "ഒബ്രോണ്‍" മാളിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ കയ്യിലുണ്ടായിരുന്ന കുടയെ ബാഗിൽ വച്ച് ഞങ്ങളിരുവരും ഒരു കുടക്കീഴിൽ നടക്കാമെന്ന് വച്ചത്... കോരിച്ചൊരിയുന്ന മഴയുണ്ടായിരുന്നു കൂട്ടിന്... പാലാരിവട്ടമെത്തിയപ്പോൾ 6.30 കഴിഞ്ഞു... വഴികളിൽ ഇരുട്ടു വീണു.. മഴയ്ക്ക് കാര്യമായ ശമനമൊന്നുമില്ല... അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് തെല്ലൊന്നാലോചിച്ച ശേഷം അവൾ പറഞ്ഞു, "നമുക്കു മറൈൻ ഡ്രൈവിൽ പോയാലോ...? മഴ കാണാം...!" ശരിയെന്നു ഞാനും പറഞ്ഞപ്പോൾ അവളുടെ മുഖം തെളിഞ്ഞു... ബസിൽ കാര്യമായ തിരക്കൊന്നുമുണ്ടായില്ല... മഴയേറെ നനഞ്ഞെങ്കിലും പവർ കട്ടിനു മുൻപേ വീടണയണമെന്നുള്ള കുറേ ജോലിക്കാർ മാത്രമായിരുന്നു അതിൽ... 

കൊച്ചി സുന്ദരിയാണ്... രാത്രിയിൽ അതിലേറെ... മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിൽ നിന്നും എത്ര തവണ കിന്നാരം പറഞ്ഞിരിക്കുന്നു... എങ്കിലും പ്രണയം പൊഴിക്കുന്ന ഈ മഴയിൽ ആദ്യമായാണ്‌... വരിവരിയായി വിളക്കുകാലുകൾ പ്രകാശം ചൊരിഞ്ഞു നിരന്നു നിന്നിരുന്നെങ്കിലും വാക് വേ വിജനമായിരുന്നു... കായലിൽ നങ്കൂരമിട്ട കപ്പലുകളിൽ നിന്നുമുള്ള വെളിച്ചം താഴെ വെള്ളത്തിൽ പ്രതിരൂപം വരയ്ക്കാൻ ശ്രമിച്ചെങ്കിലും ഇറ്റു വീഴുന്ന ഓരോ മഴത്തുള്ളിയും അതിനു വിഘാതം സൃഷ്ടിച്ചുകൊണ്ടിരുന്നു... കായലിനഭിമുഖമായുള്ള മരബഞ്ചിൽ തണുത്തു വിറച്ചിരുന്നപ്പോഴാണ് ഐസ്ക്രീം കഴിക്കാൻ തോന്നിയത്... അവളുടെ ഫേവറൈറ്റ് ചോക്കലേറ്റ്... എന്റേത് സ്പാനിഷ്‌ ഡിലൈറ്റും..  ഓരോ സ്കൂപ്പു വാങ്ങി പുറത്തേക്കിറങ്ങിയപ്പോൾ അതാ വീണ്ടും മഴ... സമയം 7.45. അവസാന ബസിനു ഇനിയും അരമണിക്കൂർ സമയം ബാക്കിയുണ്ട്... തനുത്തോരൈസ്ക്രീമിനു പുറകെ ചൂട് കടലയും വാങ്ങി നടന്നു... മേനക മുതൽ ഹൈകോർട്ട് വരെ... പിന്നെ തിരിച്ചും..   

ഇതാണ് ഭ്രാന്ത്... അത്യാവശ്യം മുഴുത്തതു തന്നെ... ഹണിമൂണിനു സ്വിറ്റ്സർലാൻഡിൽ പോകണം... ചുരുങ്ങിയ പക്ഷം കാശ്മീരിലോ ആൻഡമാനിലോ എങ്കിലും എന്ന് പറഞ്ഞതിന്റെ അടുത്ത നിമിഷം തന്നെ അവൾ പറയും, ഈ മഴയും ഒന്നിച്ചുള്ള നടപ്പും കുഞ്ഞു കുഞ്ഞു കാര്യങ്ങളുമൊക്കെയല്ലേ ജീവിതത്തിൽ എറ്റവും സന്തോഷകരമായിട്ടുള്ളതെന്ന്.. ഒരു കാർ വാങ്ങണം.. അതാവും യാത്രകൾക്ക് സുഖം എന്ന് പറഞ്ഞതിന്റെ അടുത്ത നിമിഷമാണ് പറഞ്ഞത് പെരുമഴയത്തുള്ള ബൈക്ക് റൈഡുകൾ എന്ത് സുന്ദരമായിരിക്കുമെന്നു... പിന്നീട് പറഞ്ഞതോ എന്നും മഴയിൽ ഇത്രയേറെ പ്രണയത്തോടെ ഇങ്ങനെ നടക്കാൻ കഴിഞ്ഞിരുന്നുവെങ്കിലോ എന്ന്... 


ഭ്രാന്തൻ സ്വപ്നങ്ങളും ഭ്രമകൽപനകളും പറഞ്ഞും തിരുത്തിയും വീണ്ടും പറഞ്ഞും കണക്കു കൂട്ടിയും വന്നപ്പോഴേക്കും ബസ്‌ വന്നു... എങ്കിലും ഈ ദിനം അവിസ്മരണീയമാവാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു... മെട്രോ ജോലി നടക്കുന്ന നോർത്ത് മേൽപ്പാലത്തിൽ കയറാനൊരുങ്ങിയപ്പോഴേക്കും ബസ്‌ നിന്നു... പാപ്പാന്മാർ കിണഞ്ഞു പരിശ്രമിച്ചിട്ടും അവൾ അനങ്ങിയില്ല... പിന്നെയാ മഴയത്ത് ഞാനും കണ്ടക്ടറും ചില സമാന മനസ്കരും ചേർന്ന് ബസ്‌ തള്ളിയപ്പോ... അപ്പോഴാണ്‌ ഞാൻ പ്രണയത്തിന്റെ മായിക ലോകത്തു നിന്നും ജീവിതത്തിന്റെ യാഥാർത്യത്തിലേക്ക് തിരിച്ചെത്തിയത്... ഇത് ജൂണ്‍ മാസമാണെന്നും മഴ പെയ്തു കൊണ്ടിരിക്കുകയാണെന്നും തിരിച്ചറിഞ്ഞതും.... 

                                                                                                        - നിധി -   

2 comments:

  1. മായികലോകത്തുനിന്നും യാഥാര്‍ത്ഥ്യത്തിലേയ്ക്കൊരു തള്ള്!!

    ReplyDelete
  2. ഡങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ ചോരയൂറ്റാന്‍ ചുറ്റിപാറി പറക്കുന്നുണ്ട്‌.സൂക്ഷിക്കണം.
    ആശംസകള്‍

    ReplyDelete

നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക.....